ച്യൂയിങ്ഗം വാങ്ങാൻ മടിച്ചു; ഭാര്യയെ ഉപേക്ഷിച്ച് യുവാവ്

സിമ്മിയെന്ന യുവതിയെയാണ് ഭർത്താവ് സയീദ് റഷീദ് മുത്തലാക്ക് ചൊല്ലിയത്.

ലഖ്നൗ: കൈയ്യിൽ നിന്നും ച്യൂയിങ്ഗം വാങ്ങാൻ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്ത് വെച്ച് മുത്തലാക്ക് ചൊല്ലി യുവാവ് മറ്റൊരു കേസിൽ കൂടി പ്രതിയായി. 30 കാരിയായ സിമ്മിയെന്ന യുവതിയെയാണ് ഭർത്താവ് സയീദ് റഷീദ് മുത്തലാക്ക് ചൊല്ലിയത്. ലഖ്നൗവിൽ കോടതി പരിസരത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.

നേരത്തെ, ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സിമ്മി സ്ത്രീധന പീഡനക്കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിന് കോടതിയിലെത്തിയതായിരുന്നു ഇരുവരും. കേസിന്റെ വിശദാംശങ്ങൾ തന്റെ അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ സയീദ് റഷീദ് ച്യൂയിങ്ഗവുമായി സിമ്മിയുടെ അടുത്തെത്തി. വക്കീലുമായി സംസാരിക്കുന്നതിനാൽ സിമ്മി വേണ്ടെന്നു പറഞ്ഞു. ഇതോടെ പ്രകോപിതനായ റഷീദ് സിമ്മിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മുത്തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു. മുത്തലാക്ക് ചൊല്ലിയതോടെ റഷീദിനെതിരെ സ്ത്രീധന പീഡനക്കേസിന് പുറമെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു.

2004 ലായിരുന്നു സിമ്മിയും റഷീദും വിവാഹിതരായത്. കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ മുത്തലാക്ക് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version