കാറിടിച്ച് ആനയ്ക്കും പാപ്പാനും പരിക്ക്; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു

ചെങ്ങന്നൂര്‍: കാറിടിച്ച് ആനയ്ക്കും പാപ്പാനും പരിക്ക്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ഇലഞ്ഞിമേല്‍ മംഗലത്തേതില്‍ ഗോപിനാഥന്‍ നായര്‍ (53)നുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഗോപിനാഥനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലിയൂര്‍ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ആന കാറിനു മുകളിലേക്ക് ചെരിഞ്ഞ് പോവുകയായിരുന്നു. ഇതോടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവന്‍വണ്ടൂര്‍ ഗജമേളയില്‍ പങ്കെടുത്ത ശേഷം തിരികെ പെരിങ്ങിലിപ്പുറത്തേക്ക് ആനയെ നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. ഗോപിനാഥനും രണ്ടാം പാപ്പാന്‍ ഗോകുലുമായിരുന്നു കൂടെ ഉണ്ടായിരുന്നുത്. ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ നിയന്ത്രണംവിട്ട് ആനയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

ആനയുടെ വാലിനും വലതുകാലിനും മുറിവേറ്റു. അപകടത്തെ തുടര്‍ന്നു പുലിയൂര്‍ ക്ഷേത്രവളപ്പില്‍ തളച്ച ആനയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്റിറിനറി ഓഫിസര്‍ ഡോ കെ ഉണ്ണികൃഷ്ണന്‍ പരിശോധിച്ചു. പിന്നീട് ഇന്നലെ വൈകിട്ട് പെരിങ്ങിലിപ്പുറത്തേക്കു കൊണ്ടുപോയി. മദ്യലഹരിയിലായിരുന്ന കൊല്ലകടവ് സ്വദേശിയായ കാര്‍ ഡ്രൈവര്‍. ഇയാളെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version