കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ പാടം നികത്തി; പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രി വൈകിയും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ

ചെങ്ങന്നൂർ: അനധികൃതമായി പാടം നികത്തിയ സംഭവത്തിൽ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം പോലീസ് പിടിച്ചെടുക്കാതത്തതിനെ തുടർന്ന് രാത്രിയിലും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ. ചെങ്ങന്നൂരിലാണ് പഞ്ചായത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാടംനികത്തിയത്.

സംഭവം നടന്നു മൂന്നുമണിക്കൂർ കഴിഞ്ഞു സ്ഥലത്തെത്തിയ പോലീസും വിഷയത്തിൽ നിന്നും കൈയൊഴിഞ്ഞതോടെ രാത്രി വൈകീയും വില്ലേജ് ഓഫിസർ മണ്ണുമാന്തിയന്ത്രത്തിനു കാവലിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു പുലിയൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിലാണ് നിലംനികത്തൽ നടന്നത്.

പിന്നാലെ, സംഭവമറിഞ്ഞു പുലിയൂർ വില്ലേജ് ഓഫീസർ ആർഐ സന്ധ്യ സ്ഥലത്തെത്തി. വില്ലേജ് ഓഫീസർ എത്തുന്നതുകണ്ടതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 5.30-നു സംഭവം പോലീസിനെ അറിയിച്ചെങ്കിലും മൂന്നുമണിക്കൂർ വൈകി രാത്രി 8.30-നാണ് ഇവർ സ്ഥലത്തെത്തിയത്.

ALSO READ- 25 വർഷത്തെ സൗദി പ്രവാസജീവിതം; നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിലേക്ക് കയറുന്നതിനിടെ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; കണ്ണീരായി ഗൃഹനാഥന്റെ മരണവാർത്ത

തുടർന്ന് മഹസർ തയ്യാറാക്കി വസ്തു ഉടമയെ മണ്ണുമാന്തിയന്ത്രത്തിന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കാമെന്ന നിർദേശവും നൽകി. എന്നാൽ, ഉടമ തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞ് പെട്ടെന്ന് കൈയൊഴിഞ്ഞത്. ഇതോടെ പൊതുജനങ്ങളിൽനിന്നു ശല്യമൊന്നുമില്ലല്ലോ എന്നുചോദിച്ചു പോലീസും മടങ്ങി. തുടർന്നാണു രാത്രി വൈകീയും വില്ലേജ് ഓഫീസർ യന്ത്രത്തിനു കാവലിരിക്കേണ്ട ഗതികേടിലായത്.

Exit mobile version