വീടിന് സുരക്ഷ നല്‍കാനാണ്; ശബരിമലയില്‍ പോകുന്നുണ്ടോ എന്ന് ചോദിച്ച് ഇന്റലിജന്‍സ് തന്നെ വിളിച്ചിരുന്നു; വെളിപ്പെടുത്തി രശ്മി നായര്‍

നിലവില്‍ ഒരു മത വിശ്വാസി അല്ല എന്നാല്‍ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട്.

കൊച്ചി: യുവതികള്‍ ശബരിമലയില്‍ കയറുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ, ശബരിമലയില്‍ ദര്‍ശനത്തിനായി പോകുന്നുണ്ടോ എന്ന് ചോദിച്ച് കൊണ്ട് സംസ്ഥാന ഇന്റലിജസില്‍ നിന്നും തനിക്ക് കാള്‍ വന്നിരുന്നുവെന്ന് രശ്മി നായര്‍. ശബരിമലയിലേക്ക് പോകുന്നെങ്കില്‍ വീടിന് സംരക്ഷണം നല്‍കാനാണെന്ന് ചോദിച്ച് കൊണ്ടാണ് ഫോണ്‍കാളെത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മലകയറാന്‍ ഇല്ലെന്നും, ഏതൊരു സ്ത്രീയ്ക്കും സുഗമമായി അയ്യപ്പനെ കാണാനാവുന്ന സാഹചര്യമുണ്ടാവുമ്പോള്‍ അവിടെ പോകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രശ്മി നായര്‍ കുറിക്കുന്നു.

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാന ഇന്റലിജസില്‍ നിന്നും കുറച്ചു മുന്‍പ് കാള്‍ വന്നിരുന്നു ശബരിമലയില്‍ പോകുന്നുണ്ട് എങ്കില്‍ വീടിനും മറ്റും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആണ്.

ഞാന്‍ നിലവില്‍ ഒരു മത വിശ്വാസി അല്ല എന്നാല്‍ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട്. നിലവില്‍ എന്റെ വിഷയം ഭക്തിയല്ല ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും അതിലെ ലിംഗ സമത്വവും ബ്രാഹ്മണാധിപത്യത്തിനെതിരെ ഉള്ള മന്നേറ്റവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ശബരിമലയില്‍ പോകുക എന്നത് ഇവിടെ പ്രസക്തമായ വിഷയമേ അല്ല. അതുണ്ടാക്കുന്ന സെന്‍സേഷണലിസം ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ നെഗറ്റിവ് ആയി ബാധിക്കും എന്ന ഉത്തമ ബോധ്യമുണ്ട്.

ഒരു ദളിത്/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകമ്പോള്‍ അയ്യപ്പബ്രോയെ പോയി കാണും.

Exit mobile version