അമ്മയെ അച്ഛൻ സ്ഥിരമായി മർദ്ദിക്കുന്നതിന് കാരണം അച്ഛന്റെ കാമുകിയെന്ന് സംശയം; 35കാരിയെ കൊലപ്പെടുത്തി 16കാരൻ

കോയമ്പത്തൂർ: അച്ഛൻ സ്ഥിരമായി തന്നെയും അമ്മയേയും മർദ്ദിക്കുന്നതിന്റെ വൈരാഗ്യത്തിൽ അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊലപ്പെടുത്തി 16-കാരൻ. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യെയാണ് 16കാരൻ കൊലപ്പെടുത്തിയത്. കേസിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ ഒരുവീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരൻ കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ വയറ്റിലും കുത്തേറ്റിട്ടുണ്ട്.

മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛൻ. ഇയാളുടെ ഭാര്യയും രണ്ട് ആൺമക്കളും അന്നൂരിൽ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവിൽപ്പന കേന്ദ്രത്തിൽ സഹായികളായി ജോലിചെയ്ത് വരികയായിരുന്നു. ഇവിടെവെച്ച് ഇയാൾ ഭാര്യയെയും മകനെയും മർദിക്കുന്നത് പതിവായിരുന്നു.

തന്നെയും അമ്മയെയും മർദിക്കാൻ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരൻ കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി മത്സ്യവിൽപ്പന കേന്ദ്രത്തിൽനിന്നാണ് കത്തിയെടുത്ത് 16കാരൻ അച്ഛന്റെ കാമുകിയുടെ വീട്ടിലെത്തിയത്. ഈ സമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പ്രതി യുവതിയെ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാനും പ്രതി ശ്രമിച്ചിരുന്നു.

ALSO READ- സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാറിടിച്ച് റോഡില്‍ വീണു, പിന്നാലെ വന്ന ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

ഞായറാഴ്ച പുലർച്ചെ പ്രതിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് കനകയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപവാസികളെയും അന്നൂർ പോലീസിനെയും വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മത്സ്യവിൽപ്പനക്കാരന്റെ മൂത്തമകനെ കാണാനില്ലെന്ന് വ്യക്തമായത്.

തുടർന്ന് അവിനാശിയിലെ മുത്തശ്ശിയുടെ വീട്ടിൽനിന്ന് 16-കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ലക്ഷ്മി മിൽസ് ജങ്ഷനിലെ ജുവനൈൽഹോമിലേക്ക് മാറ്റുകയും ചെയ്തു.

Exit mobile version