കൊടുങ്ങല്ലൂർ :നഷ്ടപ്പെട്ടെന്ന് കരുതിയ ചെറിയച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിൻ്റെ ഞെട്ടലിലാണ് മിനി. മരിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ ആണ് മേത്തല പാലിയംതുരുത്ത് പണിക്കശേരി രമണൻ (77) ജീവൻ്റെ തുടിപ്പുകൾ കാണിച്ചത്. എന്നാൽ ആശുപത്രിയിലേക്ക് ഉള്ള യാത്രയ്ക്കിടെ വീണ്ടും മരണം അദ്ദേഹത്തെ കവർന്നെടുത്തു.
മരിച്ചെന്നു ഡോക്ടര്‍ അറിയിച്ചു മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രമണൻ ആശുപത്രിയിലേക്ക് ഉള്ള യാത്രയ്ക്കിടെ ആണ് ആംബുലൻസിൽ വെച്ച് മരണപ്പെട്ടത്.
രമണന്‍ ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ 9.20നാണ് സമീപത്തു താമസിക്കുന്ന ആയുര്‍വേദ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത്.പിന്നാലെ ബന്ധുക്കളും അയൽക്കാരും എല്ലാം എത്തി. വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയും അന്ത്യോപചാരമര്‍പ്പിച്ചു.
തുടർന്ന് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് സഹോദരന്റെ മകള്‍ മിനി കണ്ണുകളിലെ അനക്കവും കയ്യിലെ മുറുകെപ്പിടിത്തവും ശ്രദ്ധിച്ചത്.ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം,മണിക്കൂറുകള്‍ക്കിടെ മൃതദേഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാകാം കണ്ണുതുറക്കാന്‍ കാരണമായതെന്നു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.
പക്ഷേ, തൻ്റെ കയ്യില്‍ മുറുകെപ്പിടിക്കുക തന്നെ ചെയ്‌തെന്നാണ് മിനി പറഞ്ഞത്.
രമണന്റെ ഭാര്യ: വിശാലാക്ഷി. മക്കള്‍: അനില്‍കുമാര്‍ (ദുബായ്), വിജി. മരുമക്കള്‍: ജിഷ, രമേഷ്.