രാജ്യാന്തര പുസ്തക മേളയ്ക്കിടെ പോക്കറ്റടി; നടി രൂപാ ദത്ത അറസ്റ്റിൽ; കണ്ടെടുത്തത് 75,000 രൂപ

കൊൽക്കത്ത: നഗരത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെപണം മോഷ്ടിച്ച പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ. പോക്കറ്റടി ആരോപണത്തെ തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടി കുറ്റം സമ്മതിച്ചതും ബിധാനഗർ നോർത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും.

ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പോലീസുകാരുടെ ഇടപെടലാണ് കേസിന് തുമ്പുണ്ടാക്കിയത്. ചോദ്യം ചെയ്യലിനൊടുവിൽ ഇവർ നടിയാണെന്നു തിരിച്ചറിയുകയായിരുന്നെന്നും രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

ആദ്യം പണം തന്റേതാണെന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവിൽ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിക്കുകയായിരുന്നു. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

also read- മരണത്തെ മുഖാമുഖം കണ്ട 2500 ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിച്ച് അതിർത്തിയിൽ എത്തിച്ച് പാകിസ്താൻ യുവാവ്; അതിരില്ലാത്ത മനുഷ്യത്വത്തിന്റെ മുഖമായി മൊഅസം ഖാൻ

നേരത്തെ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തിൽ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, ഇവർ ബംഗാൾ കർണി സേനയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് അവകാശപ്പെട്ടിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version