മനുഷ്യനില്‍ ‘പന്നിയുടെ ഹൃദയം’ മിടിയ്ക്കുന്നു: ചരിത്രം രചിച്ച് വൈദ്യശാസ്ത്രം; മരണത്തില്‍ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് ഡേവിഡ്

വാഷിംഗ്ടണ്‍: ഹൃദയ ശസ്ത്രക്രിയയില്‍ പുതുചരിത്രം രചിച്ച് വൈദ്യശാസ്ത്ര ലോകം. ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചാണ് വൈദ്യശാസ്ത്രരംഗം ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്.

അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലാണ് ചരിത്രമായ ശസ്ത്രക്രിയ നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്. ഇതോടെ അവയവം മാറ്റിവയ്ക്കലിനുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് മെറിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലാണ് ചരിത്ര സംഭവം നടന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മനുഷ്യരുടെ ഹൃദയം സ്വീകരിക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പന്നിയുടെ ഹൃദയം ഡേവിഡില്‍ ഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്. രോഗി പതിയെ സുഖം പ്രാപിക്കുകയാണെന്നും ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒന്നുങ്കില്‍ മരിക്കുക ഇല്ലെങ്കില്‍ അവയവം മാറ്റിവയ്ക്കുക എന്ന അവസ്ഥയിലാണെന്നും താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് മുന്‍പായി മെറിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് പറഞ്ഞിരുന്നു. ഹൃദയ സംബന്ധമായ രോഗം മൂലം മാസങ്ങളായി ഡേവിഡ് കിടപ്പിലായിരുന്നു.

ഇതൊരു വലിയ നേട്ടമാണെന്നും ഇതിലൂടെ അവയവം മാറ്റിവയ്ക്കലിലെ ദൗര്‍ലഭ്യത്തിന് പരിഹാരമാകുമെന്നും ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ബാര്‍ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. വിര്‍ജിനയിലെ ബയോടെക് കമ്പനിയായ റെവിവികോര്‍ ആണ് പന്നിയുടെ ഹൃദയത്തില്‍ ജനിതകമാറ്റം വരുത്തിയത്. പന്നികള്‍ അവയുടെ വലിപ്പം, ദ്രുതഗതിയിലുള്ള വളര്‍ച്ച, ഭക്ഷണ സ്രോതസ്സ് എന്നീ കാരണങ്ങളാല്‍ മനുഷ്യരില്‍ അനുയോജ്യമായ ദാതാക്കളാണ്.

Exit mobile version