അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിയുടെ ആത്മഹത്യ; കുട്ടിയെ അപമാനിച്ച പ്രിൻസിപ്പാളും അറസ്റ്റിൽ

ബംഗളൂരു: കോയമ്പത്തൂരിൽ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പാളും അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് പ്രിൻസിപ്പാളെ അറസ്റ്റ് ചെയ്തത്. കുട്ടി പീഡനവിവരം ഉന്നയിച്ചിട്ടും നടപടിയെടുക്കാതിരുന്ന പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി, വനിതാ സംഘടനകൾ രാപ്പകൽ സമരം നടത്തി വരികയായിരുന്നു. ഈ അറസ്റ്റോടെ രാപ്പകൽ സമരം അവസാനിപ്പിച്ചു.


പെൺകുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലിസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ സംസ്‌കരിച്ചു.

പീഡനവിവരം പ്രിൻസിപ്പാളിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പാൾ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ ആരോിച്ചിരുന്നു. പ്രിൻസിപ്പാൾ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ മോശമായി സംസാരിച്ചെന്നും കഴിഞ്ഞ മാർച്ചിൽ പ്രത്യേക ക്ലാസുണ്ടെന്ന് പറഞ്ഞ് സ്‌കൂളിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

Exit mobile version