“ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി”; രൂക്ഷമായി വിമര്‍ശിച്ച് വി. ശിവദാസന്‍ എംപി

aisha sulthana | bignewslive

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് രാജ്യസഭ എം.പി വി. ശിവദാസന്‍.ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിയെന്ന് എം.പി വി. ശിവദാസന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംപിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി.ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ?
തെറ്റായ നയങ്ങളിലൂടെ ദ്വീപില്‍ മഹാമാരി പടര്‍ത്താന്‍ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ? ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത് രാജ്യദ്രോഹമാണോ?

ആവര്‍ത്തിക്കുന്നു,ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്.
എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല
എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല
എന്റെ രാജ്യം സ്‌നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല
എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല
ഐഷ സുല്‍ത്താനയ്ക്കും
പൊരുതുന്ന ലക്ഷദ്വീപിനും
ഐക്യദാര്‍ഢ്യം
വി. ശിവദാസന്‍

Exit mobile version