കുടിവെള്ള ക്ഷാമം രൂക്ഷം; മലപ്പുറം തൂതപ്പുഴയില്‍ കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് നിര്‍ത്തി

കൃഷി ആവശ്യത്തിന് തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നിര്‍ദേശം.

മലപ്പുറം: ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നിര്‍ദേശം.

കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് ജലസേചനവകുപ്പ് കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ.

നിരവധി കര്‍ഷകര്‍ പുഴയില്‍ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളം പുലാമന്തോള്‍ കട്ടുപ്പാറയില്‍ എത്തിയിട്ടുണ്ടെങ്കിലും മൂര്‍ക്കനാട് താല്‍ക്കാലിക തടയണയിലെത്താത്ത സാഹചര്യമാണുള്ളത്.

കാഞ്ഞിരപ്പുഴയില്‍ നിന്നുള്ള വെള്ളം അധികം താമസമില്ലാതെ നിര്‍ത്തിവെയ്ക്കാനിടയുള്ളതിനാല്‍ പെരിന്തല്‍മണ്ണ, മൂര്‍ക്കനാട് പദ്ധതികളില്‍ നിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാര്‍ഷികാവശ്യത്തിന് പുഴയിലെ വെള്ളമുപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Exit mobile version