അപ്പോള്‍ പാലക്കാട്ട് തുറന്ന ഓഫീസിന്റെ കാര്യം ഇനി എങ്ങനാ.. പൂട്ടുഅല്ലേയെന്ന് ഇ ശ്രീധരനോട് സോഷ്യല്‍മീഡിയ, പ്രതികരിക്കാതെ ജോലിത്തിരക്കിലേക്ക് തിരിഞ്ഞ് മെട്രോമാന്‍, ഏറ്റെടുത്തത് 3 ദൗത്യങ്ങള്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. പാലക്കാട്ടെ തോല്‍വി ബിജെപി ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരനെയായിരുന്നു പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

എന്നാല്‍ ശ്രീധരന് തെരഞ്ഞെടുപ്പ് ഗോദായില്‍ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ ശ്രീധരന്‍ എം എല്‍ എ ഓഫീസ് തുറന്നത് വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ ശ്രീധരന്‍ പൊട്ടിയതോടെ സമൂഹമാധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായി ചര്‍ച്ച.

ട്രോളുകളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് മത്സരിച്ച് തോറ്റെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇ ശ്രീധരന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കാശ്മീരിലെ ദാല്‍ തടാകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

സഞ്ചാരികളുടെ സ്വര്‍ഗമായ കാശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തിയാണിത്. ജമ്മു ഹൈക്കോടതി നേരിട്ടാണ് ഈ പ്രവര്‍ത്തി ഇ ശ്രീധരന് നല്‍കിയത്. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശ്രീധരനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തില്‍ കഴിവില്‍ കോടതിക്കുള്ള പ്രതീക്ഷമൂലമാണ്.

ദാല്‍ തടാക പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ മാസവും തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഓണ്‍ലൈനായി മീറ്റിംഗ് നടത്തുകയും ചെയ്തു.
ന്യൂഡല്‍ഹി ആസ്ഥാനമായ ‘ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്’ എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവര്‍ത്തന മേഖല.

ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. മെട്രോമാനായി ഡല്‍ഹിയില്‍ തുടരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയെകുറിച്ച് ശ്രീധരന്‍ ആലോചിക്കുന്നത്. കേരളത്തിലും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ എന്ന സംഘടനയുമായി ചേര്‍ന്ന് ശ്രീധരന് ചെയ്തു തീര്‍ക്കാനൊരു ദൗത്യമുണ്ട്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം.

ഈ മൂന്ന് ചുമതലകളും പൂര്‍ത്തീകരിക്കാനുള്ള ജോലിത്തിരക്കിലാണ് ശ്രീധരനിപ്പോള്‍. പാലക്കാട്ട് വിജയം തനിക്ക് ഉറപ്പാണെന്നായിരുന്നു ഫലം വരുന്നതിന് മുമ്പുവരെ ശ്രീധരന്റെ വാദം. പോരാട്ടത്തില്‍ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയം സമ്മതിച്ചത്.

Exit mobile version