കിലോയ്ക്ക് ഒന്നര രൂപ നല്‍കി ചാണകം സ്വീകരിച്ച് വളമാക്കാന്‍ കോണ്‍ഗ്രസ് പദ്ധതി, ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നുവെന്ന് ആര്‍എസ്എസ്, വിദ്യാസമ്പന്നരായ യുവാക്കളെക്കൊണ്ട് ചാണകം വാരിക്കുന്നത് നല്ലതല്ലെന്ന് ബിജെപി

ഛത്തീസ്ഗഡ്: ക്ഷീരകര്‍ഷകരില്‍ നിന്നും ചാണകം സംഭരിച്ച് ജൈവവളമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും രണ്ട് അഭിപ്രായം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ആര്‍എസ്എസ് അഭിനന്ദിച്ചപ്പോള്‍ വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയത്.

ഛത്തീസ്ഗഡിലാണ് സംഭവം. കര്‍ഷകരില്‍ നിന്ന് ചാണകം സ്വീകരിച്ച് ജൈവ വളം ഉണ്ടാക്കി കര്‍ഷകര്‍ക്ക് തന്നെ തിരികെ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ തീരുമാനിച്ചത്. ഒരു കിലോഗ്രാം ചാണകത്തിന് ഒന്നര രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ചാണകം വാങ്ങുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞത്.

ഗോദാന്‍ ന്യായ് യോജന പ്രകാരം ജൂലൈ 21 മുതലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചാണക സംഭരണം ആരംഭിക്കുക. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ് രംഗത്തെത്തിയത്. ‘ജനകീയ മുഖ്യമന്ത്രി’ തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നു എന്നാണ് ആര്‍എസ്എസ് പദ്ധതിയെ വിശേഷിപ്പിച്ചത്.

അതേസമയം, പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ബിജെപി രംഗത്തെത്തിയത്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പകരം ചാണകം വാരാന്‍ നിര്‍ബന്ധിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

അതേസമയം, ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയില്‍ അത്ഭുതമില്ലെന്നും രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന തോന്നലും സമൂഹത്തിലെ എല്ലാ വിഭാഗവും സര്‍ക്കാരിനെ അംഗീകരിക്കുന്നു എന്ന തിരിച്ചറിവുമാണ് അതിന് കാരണമെന്നും പദ്ധതിക്കു പിന്നില്‍ തങ്ങളാണെന്നു തെളിയിക്കാനുള്ള ശ്രമമാണ് അവരുടേതെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പരിഹസിച്ചു.

Exit mobile version