ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലെന്ന് പിജെ ജോസഫ്; പലവട്ടം വെന്റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണിയെന്ന് ജോസ് കെ മാണിയുടെ മറുപടി

കണ്ണൂര്‍: കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പിജെ ജോസഫും ജോസ് കെ മാണിയും രംഗത്‌ത്തെത്തിയിരിക്കുകയാണ്.

ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. സമവായത്തിന് തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെന്ത് സമവായമാണ് കോണ്‍ഗ്രസുമായുള്ള ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പിജെ ജോസഫ് ചോദിച്ചു. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലായെന്നും പിജെ ജോസഫ് പരിഹസിച്ചു.

പിജെ ജോസഫ് രാഷ്ട്രീയജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെഎം മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ് കെ മാണി മറുപടിയായി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍സ്ഥാനം കോടതി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്നുമായിരുന്നു പിജെ ജോസഫിന്റെ പ്രസ്താവന. യോഗം വിളിക്കാന്‍ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും പിജെ ജോസഫ് ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്റ്റേ ചെയ്തതാണെന്നും ജോസ് കെ മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്താണ് യുഡിഎഫ് ചര്‍ച്ച. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും.

പാലാ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാന്‍ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ പോലും തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്നാണ് ജോസഫ് തീരുമാനം. എന്നാല്‍ രണ്ടിലച്ചിഹ്നം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

Exit mobile version