ഉത്സവത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച സംഭവം; ക്ഷേത്ര കമ്മറ്റിക്ക് വിലക്കേര്‍പ്പെടുത്തി

പാലക്കാട്: ക്ഷേത്ര ഉത്സവത്തിന് പിടിയാനയെ ഫൈബര്‍ കൊമ്പ് വച്ച് കൊമ്പനാനയാക്കിയ സംഭവത്തില്‍ ക്ഷേത്ര കമ്മറ്റിക്ക് വിലക്ക്. കാറല്‍മണ്ണ അമ്പലവട്ടം കമ്മറ്റിക്കാണ് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തൂത പൂരത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ചതിനാണ് നടപടി. തൂത ക്ഷേത്രം കമ്മറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്.

തൃശ്ശൂര്‍ പൂരത്തിന് തൊട്ടടുത്ത ദിവസം നടന്ന തൂതപ്പൂരത്തിലാണ് പിടിയാനയെ കൊമ്പനാക്കി മാറ്റിയ ‘ആനമാറാട്ടം’ നടന്നത്. 15 ആനകള്‍ വേണ്ടിയിരുന്ന എഴുന്നള്ളിപ്പിന് ആനകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് പിടിയാന കൊമ്പനാന ആയത്. ലക്കിടി ഇന്ദിരയെ മേക്കപ്പിട്ട് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് കൊല്ലങ്കോട് കേശവന്‍ ആക്കുകയായിരുന്നു.

എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോള്‍ ആനയുടെ രൂപവും ഭാവവും ചര്‍ച്ചയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആനമാറാട്ടം പുറത്തായതോടെ ക്ഷേത്രക്കമ്മിറ്റി അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കാറല്‍മണ്ണ അമ്പലവട്ടം കമ്മറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Exit mobile version