തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയും: തൃശൂരില്‍ രണ്ടാം സ്ഥാനം; വോട്ട് കൂടും, ബിജെപി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. പോളിങ് വിലയിരുത്താന്‍ ബിജെപി ഭാരവാഹി യോഗം നാളെ കൊച്ചിയില്‍ ചേരും. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും പ്രാഥമിക കണക്കെടുപ്പില്‍ സംസ്ഥാനത്ത് താമര വിരിയുമെന്നുറപ്പിക്കുന്നു.

ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതം. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുയരുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

വടകരയില്‍ പാര്‍ട്ടി വോട്ടില്‍ കുറവുണ്ടാകില്ലെങ്കിലും ബിജെപി അനുകൂല വോട്ടുകള്‍ പി ജയരാജനെതിരെ പോള്‍ ചെയ്യപ്പെടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നാണു പാര്‍ലമെന്റ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വോട്ടുമറിക്കല്‍ ആരോപണമുള്ള കോഴിക്കോട് പക്ഷേ വോട്ടുകൂടുമെന്നാണു പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ അവകാശവാദം. കൊച്ചിയില്‍ നടക്കുന്ന ഭാരവാഹി യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയ്ക്കെടുക്കും. കോര്‍കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും ഭാരവാഹി യോഗം ചേരുക.

Exit mobile version