ലോകത്തിന് മാതൃകയായി നാട്ടികയുടെ മതസൗഹാര്‍ദം: എംഎ യൂസഫലി പണിതുനല്‍കിയ മുഹയുദ്ദീന്‍ ജുമാമസ്ജിദ് സന്ദര്‍ശിക്കാന്‍ വന്‍ തിരക്ക്

തൃശ്ശൂര്‍: ലോകത്തിന് മാതൃകയായി നാട്ടികയുടെ മതസൗഹാര്‍ദം. പുനര്‍നിര്‍മാണം പൂര്‍ത്തിയായ നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് സന്ദര്‍ശിക്കാന്‍ ജാതി മത വ്യത്യാസമില്ലാതെ വന്‍ തിരക്ക്.

ഏറ്റവും മനോഹരമായ നിര്‍മ്മിതിയില്‍ ഒരുക്കിയ പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. നിരവധിപേരാണ് അറബ് നാട്ടിലെ മസ്ജിദുകളേക്കാള്‍ മനോഹരമായ, ആരും കൊതിക്കുന്ന രൂപത്തില്‍ നാട്ടിക ജുമാ മസ്ജിദ് കാണാനെത്തിയത്. മതസൗഹാര്‍ദത്തിന്റെ വലിയ സന്ദേശവും സൗഹൃദവുമാണ് ഈ ഒരുമിച്ചു കൂടല്‍ നാടിന് സമ്മാനിച്ചത്.

നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് സാധാരണ ഒരു പള്ളിയായിരുന്നു. 700 കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു വരുന്ന ഇടം. പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞതോടെ, വ്യവസായി എംഎ യൂസഫലി ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പള്ളിയാണിത്. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍വികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തി പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് യൂസഫലി.

പ്രശസ്തരായ മൂന്നു ആര്‍ക്കിടെക്ടുകള്‍ പള്ളിയുടെ മാതൃക വരച്ചു. അതില്‍ ഇഷ്ടപ്പെട്ട ഒന്ന് പണിയാന്‍ തീരുമാനിച്ചു. പതിനാലായിരം സ്‌ക്വയര്‍ ഫീറ്റ്. 1500 പേര്‍ക്ക് ഒരേസമയം നിസ്‌ക്കരിക്കാം. ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിയ്ക്കുള്ളിലെ ആകര്‍ഷണമാണ്.

പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മഴവെള്ളം ഒഴുകിപോകാതെ വളപ്പില്‍തന്നെയുള്ള കുളത്തില്‍ വന്നു ചേരും. താഴത്തെ നില പൂര്‍ണമായും ശിതീകരിച്ചതാണ്. അറേബ്യന്‍ മാതൃകയിലാണ് നിര്‍മാണം. പത്തു കോടി രൂപയാണ് നിര്‍മാണ ചെലവ്. എല്ലാ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്. മേയ് രണ്ടിനാണ് ഔദ്യോഗികമായ ഉദ്ഘാടനം.

Exit mobile version