കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് കൊടുത്ത ആളും കസ്റ്റഡിയിലായതായാണ് സൂചന. സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ പിടിയിലായത്.

വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പോലീസിന് കിട്ടിയിട്ടില്ല.

Exit mobile version