നവജാതശിശുവിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയ സംഭവം; മാതാവുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: നവജാതശിശുവിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ മാതാവുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശിനിയായ നിര്‍ധന യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലുള്ള ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വര്‍ക്കല സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറിയത്.

സംഭവത്തില്‍ മാതാവായ യുവതിയും വര്‍ക്കല സ്വദേശികളായ ദമ്പതികളുമാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ കുഞ്ഞ് നല്ലനിലയില്‍ വളരട്ടെയെന്ന് ആഗ്രഹിച്ചാണു കൈമാറ്റം നടത്തിയതെന്നാണു യുവതി പോലീസിന് മൊഴി നല്‍കി.

ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. മക്കളില്ലാതിരുന്ന ഷൈജു-ഷീജ ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെത്തുടര്‍ന്നു കുഞ്ഞിനെ കൈമാറുകയായിരുന്നു. ദമ്പതികള്‍ കുഞ്ഞുമായി വര്‍ക്കലയിലേക്കു പോകുകയും ചെയ്തു.

യുവതി കുഞ്ഞില്ലാതെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയതിനെത്തുടര്‍ന്നു സംശയം തോന്നിയ അയല്‍വാസി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നവജാതശിശുവിനെ കൈമാറിയ സംഭവം പുറത്തറിയുന്നത്. ദമ്പതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കുട്ടിയെ മാതാവിനു കൈമാറുകയും ചെയ്തു.

Exit mobile version