ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; മൃതദേഹത്തില്‍ ചതവുകള്‍, അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

ശനിയാഴ്ച രാവിലെയാണ് സുഭാഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം: ആദിവാസി യുവാവിനെ വീടിന് അടുത്തുള്ള പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഭാഷിന്റെ വീടിന് സമീപത്തുള്ള വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഇവര്‍ തീ പടര്‍ന്നപ്പോള്‍ കെടുത്താന്‍ സഹായിച്ചില്ലെന്നും കാണികളായി നിന്നെന്നും വനപാലകര്‍ പറഞ്ഞിരുന്നു. രാത്രിയോടെ തീയണച്ച് വനപാലകര്‍ തിരച്ചുപോവുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് സുഭാഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം മൃതദേഹത്ത് ചതവുകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്‌കരിച്ചു.

Exit mobile version