ജീവന്‍രക്ഷാമരുന്ന് ഇനി ഒരു വിളിപ്പാടകലെ : സംവിധാനമൊരുക്കി പൊലീസ്

kerala police | Bignewslive

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമേര്‍പ്പെടുത്തി പൊലീസ്. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും വാഹനസൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പര്‍ ഉപയോഗിക്കാം. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണ് മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യമൊരുക്കിയത്. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും മറ്റ് മരുന്നുകള്‍ ഈ മാര്‍ഗത്തിലൂടെ ലഭിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്നെത്തിക്കുക.

സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു.പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ചശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവ മരുന്ന് ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം.ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ജനമൈത്രി പൊലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്.

Exit mobile version