‘പരമ്പരാഗത രീതികളിൽ മാറ്റം വരും’മുന്നിലുള്ളത് വലിയ വെല്ലുവിളികളെന്ന് വിഡി സതീശൻ

കൊച്ചി: കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമായിരിക്കും ഇനിയുണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്രവർത്തകരും ജനങ്ങളും പ്രതീക്ഷിക്കുന്ന രീതിയിൽ കോൺഗ്രസിനെ തിരിച്ചെത്തിക്കും. പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷം എന്ന നിലയിലെ പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണ്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നിന്നും തിരിച്ചുകയറാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാകും ഉണ്ടാകുക. തന്റെ സഹപ്രവർത്തകരുമായി ആലോചിച്ചാകും ഈ പരിഷ്‌കാരങ്ങൾ വരുത്തുക. പൊതുജനങ്ങളുടെ ആത്മവിശ്വാസം ആർജിക്കുകയാണ് ആദ്യലക്ഷ്യം. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരേണ്ടതും ആവശ്യമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് രാഷ്ട്രീയ പാർട്ടികൾ എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് യുഡിഎഫിന്റെ ആദ്യ ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.

ഇടത്‌സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന എല്ലാവിധ നല്ല നടപടികളെയും പിന്തുണയ്ക്കും. വീഴ്ചകൾ ചൂണ്ടിക്കാണിക്കും. കൊവിഡ് മഹാമാരിക്കാലത്ത് സർക്കാരിനൊപ്പം നിലകൊള്ളും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുമെന്നും വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Exit mobile version