‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

തിരുവനന്തപുരം: അച്ഛന്‍ ജി കാര്‍ത്തികേയന്‍ 4 വര്‍ഷം സ്പീക്കറായി ഇരുന്ന കസേരയില്‍ നിയമസഭ നിയന്ത്രിച്ച് മകന്‍ കെഎസ് ശബരിനാഥന്‍ എംഎല്‍എയും. കഴിഞ്ഞദിവസമാണ് ശബരിനാഥന്‍ ചെയര്‍മാന്‍ പാനല്‍ അംഗമായി സഭ നിയന്ത്രിച്ചത്.

സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കുന്ന പാനലിലെ അംഗമാണ് ശബരിനാഥന്‍. അച്ഛന്‍ ഏറെക്കാലം സ്പീക്കറായി ഇരുന്ന കസേരയില്‍ ഇരുന്നപ്പോള്‍ ഒരുപാടു ഓര്‍മ്മകള്‍ ഓടിയെത്തിയെത്തി. സ്പീക്കറുടെ കസേരയില്‍ ഇരുന്നാല്‍ ഒരു പക്ഷത്തിന്റെയും ഭാഗമാകാതെ സഭ നിയന്ത്രിക്കാനാകുമെന്ന് അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇന്നലെയാണ് മനസ്സിലായതതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജി കാര്‍ത്തികേയന്‍ 2011 മുതല്‍ 2014 വരെയാണു സ്പീക്കറായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ നിന്നു തന്നെയാണ് ശബരിയും സഭാംഗമായത്.

‘ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛന്‍ ഇരുന്ന കസേരയില്‍ ഇന്ന് ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ ഓടിയെത്തി. സ്പീക്കര്‍ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാന്‍ കഴിഞ്ഞു.’ – ശബരി കുറിച്ചു.

Exit mobile version