കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതം: കൃത്യമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അനുമതി നല്‍കിയത്; ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്‌സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യം വാങ്ങുന്നത് ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്‌സിന്‍ ഭാരത് ബയോടെക് സൗജന്യമായി നല്‍കും.

വാക്‌സീനേഷനായി രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്‌സീനുകളില്‍ പ്രതീക്ഷയുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുലര്‍ച്ചെ നാലരയോടെ കൊവിഷീല്‍ഡ് വാക്‌സീനുമായുള്ള ശീതീകരിച്ച ട്രക്കുകള്‍ പുറപ്പെട്ടു. തേങ്ങയടിച്ചും, പൂജ നടത്തിയുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ മരുന്നുകള്‍ പുറത്തേക്ക് വിട്ടത്. 32 കിലോ ഭാരം വരുന്ന 478 ബോക്‌സുകളാണ് ട്രക്കുകളില്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡി ഗോ വിമാനങ്ങള്‍ 13 ഇടങ്ങളിലേക്ക് വാക്‌സീനുമായി പുറപ്പെട്ടു. കേരളത്തിലേക്കുള്ള വാക്‌സിന്‍ കൊച്ചി തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എന്നിവിടങ്ങളില്‍ നാളെ എത്തും.

Exit mobile version