‘എവിടെ’യുടെ പ്രൊമോഷണല്‍ വീഡിയോ: ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ വിഷമമുണ്ട്, പ്രതികരിച്ച് ആശാ ശരത്ത്

തൃശ്ശൂര്‍: പുതിയ ചിത്രം ‘എവിടെ’യുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി നടി ആശാ ശരത്ത്.
തബലിസ്റ്റായ തന്റെ ഭര്‍ത്താവിനെ കുറെ ദിവസമായി കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഇടുക്കിയിലെ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ.

ആ പ്രൊമോഷണല്‍ വീഡിയോ ‘എവിടെ’ സിനിമയുടെ ഫേസ്ബുക്ക് പേജിലാണ് വന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് താന്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പേര് സക്കറിയാ ആണെന്നും
തബലിസ്റ്റാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണല്‍ വീഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

പലരും ആശാ ശരത്തിന്റെ ഭര്‍ത്താവിനെയാണ് കാണാതായതെന്ന് തെറ്റിദ്ധരിച്ചു. വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചതോടെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത്് ആശാ ശരത്തിനെതിരെ പെരുമന പോലീസിലും ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച് പരാതി നല്‍കിയത്.

Exit mobile version