‘കുട്ടിച്ചന്‍’ കോട്ടയം നസീര്‍ അടിച്ചുമാറ്റിയ സിനിമ; ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

ഫെബ്രുവരി 14നാണ് ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്

ഹാസ്യ സാമ്രാട്ടായ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്ത ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വചിത്രത്തിനെതിരെ ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സുദേവന്‍ പെരിങ്ങോടിന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ ‘വൃദ്ധന്‍’ എന്ന ഭാഗം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ കോട്ടയം നസീറിനെതിരെ മോഷണ കുറ്റം ആരോപിച്ചിരിക്കുന്നത്. ഒറിജിനല്‍ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് കരുതിയാണ് ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീര്‍ ഇറങ്ങി തിരിച്ചതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. എന്നാല്‍, സുദേവന്റെ സിനിമ തങ്ങളില്‍ കുറേപേര്‍ കണ്ടിട്ടുണ്ടെന്നും നടന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുമെന്നും സുദേവന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്,

Sudevan Peringode ന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീര്‍ എന്നൊരു വിദ്വാന്‍. സംസ്ഥാന അവാര്‍ഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനല്‍ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീര്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ മിസ്റ്റര്‍ നിങ്ങള്‍ക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളില്‍ കുറേപ്പേര്‍ കണ്ടിട്ടുണ്ട്..നിങ്ങള്‍ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാര്‍ തിരിച്ചറിയും. സുദേവന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.

ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമായി കോട്ടയം നസീര്‍ ഒരുക്കിയ ഹ്രസ്വചിത്രമാണ് ‘കുട്ടിച്ചന്‍’. ഫെബ്രുവരി 14നാണ് ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ കഥയും സംവിധാനവും കോട്ടയം നസീര്‍ ആയിരുന്നു. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. മനേഷ് കുരുവിള, കണ്ണന വിജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version