‘ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടവും പോലീസും വേട്ടയാടുന്നു, സത്യം അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയ്യാറാണ്’ സനൽകുമാർ ശശിധരൻ

Sanal Kumar Sasidharan | Bignewslive

തന്നെ പോലീസും ഭരണകൂടവും വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടി മഞ്ജു വാരിയരോട് പ്രണയാഭ്യർഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് സനൽകുമാർ രണ്ട് മാസം മുൻപ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

രക്തം കണ്ടാൽ തല കറങ്ങുന്ന ക്രിസ്റ്റഫർ കഴുത്തറുത്ത് ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കില്ല; ആക്രമിക്കപ്പെട്ട സച്ചിൻ ഉറ്റസുഹൃത്തെന്നും പിതാവ്

രണ്ട് വർഷമായി കേരളത്തിലെ ഒരു മാഫിയയ്‌ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ആ സംശയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബലപ്പെട്ടുവെന്നും സനൽകുമാർ കുറിച്ചു. കൂടാതെ തനിക്ക് മേലുള്ള സത്യം തനിയെ പുറത്തുവരട്ടെ അതുവരെ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ താൻ തയ്യാറാണെന്നും സനൽകുമാർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചതിനാലും എന്നെ അറസ്റ്റ് ചെയ്തു. സത്യം ഞാൻ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയ്യാറാണ്.

എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിൽ ആശങ്ക ഉയർത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവൻ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങൾക്കും എതിരായിരുന്നു. എന്നെ കുടുക്കാനോ എന്റെ ജീവൻ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യവശാൽ എന്റെ ഫെയ്‌സ്ബുക്ക് ലൈവ് അവരുടെ പദ്ധതി തകർത്തു. അന്ന് അർദ്ധരാത്രി പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയിൽ ഹാജരാക്കാൻ നിർബന്ധിച്ചപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ സർവീസ് റിവോൾവർ കാട്ടി ഭീഷണിപ്പെടുത്തി. ഞാൻ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു, അവസാനം അവർക്ക് എന്നെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു.

എന്റെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും എന്റെ ഗൂഗിൾ അക്കൗണ്ടും സോഷ്യൽ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത് സെറ്റിങ്സ് മാറ്റി എന്നെ പുറത്താക്കുകയും ചെയ്തു. (എന്റെ ഫോണുകൾ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ഒരുപാട് സുഹൃത്തുക്കൾ ഞാൻ ഉന്നയിച്ച ആശങ്കകൾ കേട്ടിട്ട് എന്നെ മനോരോഗി എന്നാണ് വിലയിരുത്തുന്നത് ഞാൻ കേട്ടു. കഴിഞ്ഞ രണ്ട് വർഷമായി എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ, കേരളത്തിലെ ഒരു മാഫിയയ്‌ക്കെതിരെയും അത് പോലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാൻ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങൾക്ക് അറിയാം. ശബ്ദമുയർത്തുന്ന പലരുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തി. സർക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാൻ പോലീസിനെ കളിപ്പാവകളാക്കി നഗ്നമായി ഉപയോഗിക്കുകയാണ്. എന്നാൽ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോൾ അവരെ നന്നായി മനസ്സിലാക്കാൻ കഴിയും. സാമ്പ്രദായിക നിശബ്ദതയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവരെ നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവർക്കറിയാം.

Exit mobile version