‘സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും, എന്നാല്‍ അത് മഹത്വവല്‍ക്കരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’; അപര്‍ണ ബാലമുരളി

സിനിമകളില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന രംഗങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നാണ് അപര്‍ണ പറഞ്ഞത്

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ഇപ്പോഴിതാ സിനിമയില്‍ സ്ത്രീവിരുദ്ധത ആഘോഷമാക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍.

സിനിമകളില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന രംഗങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നാണ് അപര്‍ണ പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. പക്ഷേ അതിനെ ആഘോഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാണ് സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ അതിനോടൊപ്പം തന്നെ മറ്റ് വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് താന്‍ തിരുത്താന്‍ ആവശ്യപ്പെടുമെന്നും’ അപര്‍ണ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘അള്ള് രാമേന്ദ്രന്‍’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Exit mobile version