കുറുക്കനിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രീനിവാസന്‍; വിനീതിന്റെ കെെപിടിച്ച് ലൊക്കേഷനിൽ

നടന്‍ ശ്രീനിവാസന്‍ വീണ്ടു൦ ക്യാമറയ്ക്ക് മുന്നിലെത്തി. മകൻ വിനീതിൻറെ ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. കൊച്ചി സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ മകന്‍ വിനീതിനൊപ്പ൦ ശ്രീനിവാസൻ എത്തി.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അന്‍സിബ ഹസനും അടക്കം ഒട്ടേറെ പേര്‍ അഭിനയിക്കുന്നു.

ആത്മവിശ്വാസമാണ് മുഖത്ത്. മലയാളിയുടെ ജീവിതവും പരിസരവും നന്നായി അറിയുന്ന ശ്രീനിവാസന്റെ മുഖത്ത് ആ പതിവ് ചിരിയുണ്ട്. കാരവാനിലേക്ക് കയറി മുഖത്ത് ചായമിട്ട് തിരിച്ചിറങ്ങി. ചിത്രത്തിൻറെ സ്വിച്ചോണ്‍ കർമ്മം കെ.എം.ആര്‍.എല്‍ എം.‍ഡി ലോക്നാഥ് ബഹ്റ നിര്‍വഹിച്ചു.

ശ്രീനിവാസന്റെ തിരിച്ചുവരവിനെ കുറിച്ച് കാത്തിരുന്ന നിമിഷമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
‘‘ഈ സിനിമയുടെ ചർച്ച തുടങ്ങിയതു മുതൽ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാൻ വൈകിയതും. അഭിനേതാക്കൾ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയിൽ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛനു വേണ്ട എറ്റവും നല്ല മെഡിസിൻ.

ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാൽ അദ്ദേഹം ഫുൾ ഓൺ ആയി പഴയതുപോലെ തിരിച്ചെത്തും.’’–വിനീത് ശ്രീനിവാസൻ പറഞ്ഞു.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കന്റെ നിർമാണം. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു.

കീടം ആണ് ശ്രീനിവാസന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

Exit mobile version