സംഗീതപരിപാടിയ്ക്കായുള്ള യാത്രയ്ക്കിടെ ചെറുവിമാനം തകര്‍ന്ന് ബ്രസീലിയന്‍ ഗായിക മരിച്ചു

റിയോ ഡി ജനീറോ : സംഗീതപരിപാടിയ്ക്കായുള്ള യാത്രയ്ക്കിടെ ചെറുവിമാനം തകര്‍ന്ന് ബ്രസീലിന്‍ ഗായികയ്ക്ക് ദാരുണാന്ത്യം. ബ്രസീലിലെ യുവ ഗായികയും ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവുമായ മരിലിയ മെന്തോന്‍സ(26)യാണ് മരിച്ചത്.

വെള്ളിയാഴ്ച സംഗീതപരിപാടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റിയോ ഡി ജനീറോയുടെ വടക്ക് സ്ഥിതി ചെയ്യുന്ന മെന്തോന്‍സയുടെ ജന്മനാടായ ഗോയോനിയയ്ക്കും കാരറ്റിംഗയ്ക്കും മധ്യേയാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം വൈദ്യുതലൈനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വീഡിയോ ഗായിക സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. മൂന്ന് കോടിയോളം പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.മെന്തോന്‍സയുടെ മരണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോ അനുശോചനം രേഖപ്പെടുത്തി. ആരാധകരും സംഗീത,കായിക മേഖലകളിലെ പ്രമുഖരും സമൂഹമാധ്യമങ്ങള്‍ വഴി ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിക്കുന്നവയായിരുന്നു മെന്തോന്‍സയുടെ ഗാനങ്ങളില്‍ ഭൂരിഭാഗവും. ബ്രസീലിന്റെ തനത് സംഗീതമായ മ്യൂസിക സെര്‍തനേഷോയുടെ പ്രചാരക കൂടിയായിരുന്നു ഇവര്‍. 2019ല്‍ എം തോഡോസ് ഒസ് കാന്റോസ് എന്ന ആല്‍ബത്തിന് മികച്ച സെര്‍തനേഷോ ആല്‍ബത്തിനുള്ള ലാറ്റിന്‍ ഗ്രാമി മെന്തോന്‍സ നേടിയിരുന്നു. ഈ വര്‍ഷവും ഇതേ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

\

Exit mobile version