ഭീഷണി ഭയന്ന് ഒരു കൊല്ലം ആ രഹസ്യം മനസ്സില്‍ സൂക്ഷിച്ചു, പേടിയായിരുന്നു, അമ്മയോട് പോലും പറയാന്‍ പറ്റിയില്ല; ഇപ്പോള്‍ വെളിപ്പെടുത്തി നവ്യ നായര്‍

എല്ലാവര്‍ക്കും സ്‌കൂള്‍ കാലഘട്ടം എന്നെന്നും ജീവിതത്തിലെ സുന്ദരമായ കാലമാണ്. ജീവിതാവസാനം വരെ ഓര്‍ത്തുവെയ്ക്കാന്‍ നല്ല കുറേ ഓര്‍മ്മകളുണ്ടാവും. തന്റെ നല്ല സ്‌കൂളോര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി നവ്യ നായര്‍.

”കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍. ഞങ്ങളുടെ വരാന്തയില്‍ നിന്നാല്‍ മുന്നിലെ റോഡിലൂടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതൊക്കെ കാണാം. എന്റെ രണ്ടു വയസുമുതല്‍ ഞാന്‍ ഭയങ്കര ബഹളമാണ്, സ്‌കൂളില്‍ പോകാന്‍. ബഹളം സഹിക്കാന്‍ പറ്റാതെ എന്നെ കൃത്യം പ്രായം ആകുന്നതിനു മുന്നേ സ്‌കൂളില്‍ വിട്ടു തുടങ്ങി.

എന്നെ എല്‍കെജിയില്‍ ആദ്യത്തെ ദിവസം ചേര്‍ക്കാന്‍ കൊണ്ടു പോയത് അച്ഛനാണ്. അന്ന് രാവിലെ മുതല്‍ എനിക്ക് ഭയങ്കര ഉത്സാഹം. കാത്തുകാത്തിരുന്ന ദിവസമാണല്ലോ എത്തിയിരിക്കുന്നത്. അങ്ങനെ അച്ഛന്റെ കയ്യില്‍ തൂങ്ങി നേരെ സ്‌കൂളിലെത്തി. ആദ്യത്തെ ദിവസം എന്നു പറയുന്നത് ചുറ്റും കരച്ചില്‍ മഹാമഹമാണല്ലോ.

ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചില്‍. ഞാനാണെങ്കില്‍ ഇവരൊക്കെ എന്തിനാ കരയുന്നേ എന്ന മട്ടില്‍ അവരെ നോക്കുന്നുമുണ്ടത്രേ. കരയുന്ന കുറേ കുട്ടികള്‍ക്കിടയില്‍ ഹൈവോള്‍ട്ട് ചിരിയുമായി ഞാന്‍. അച്ഛന് അതുകൊണ്ട് എന്നെ അവിടെയാക്കി പോരാന്‍ യാതൊരു ടെന്‍ഷനും ഉണ്ടായില്ല.

ആദ്യ ദിവസം ഉച്ച വരെയേ മിക്കയിടത്തും ക്ലാസുള്ളൂ. എല്ലാ കുട്ടികളേയും പന്ത്രണ്ട് മണി ആകുമ്പോഴേക്കും വീട്ടുകാര്‍ വന്ന് കൂട്ടും. ടീച്ചര്‍ പറഞ്ഞതനുസരിച്ച് എന്റെ അച്ഛനും കൂട്ടാന്‍ വന്നു. പക്ഷേ, ഞാന്‍ പോവൂല. എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്‌കൂളില്‍ ഇരിക്കണമെന്നാണ് എന്റെ ആവശ്യം.

അച്ഛന്‍ നിര്‍ബന്ധിച്ച് കൂട്ടിയതോടെ വലിയ കരച്ചിലായി. എനിക്ക് സ്‌കൂളില്‍ നിന്നു പോകണ്ട എന്ന് പറഞ്ഞ്. എല്ലാ പിള്ളാരും ചിരിച്ചു കൊണ്ട് വീട്ടിലേക്ക് പോകുമ്പോള്‍ അതു വരെ ചിരിച്ചോണ്ടിരുന്ന ഞാന്‍ കരഞ്ഞു കൊണ്ട് ഇറങ്ങി. ഇപ്പോഴും അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ചിരിക്കും. ഏഴാം ക്ലാസുവരെ അവിടെ പഠിച്ചു. പക്ഷേ, എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു സ്‌കൂളോര്‍മയും സെന്റ് മേരീസില്‍ നിന്നു തന്നെയുള്ളതാണ്.

നവ്യ കഥ പറഞ്ഞു തുടങ്ങി. ഞാനന്ന് ഒന്നാം ക്ലാസില്‍. സ്‌കൂളില്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികള്‍ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്‌തെന്ന ഭാവം എനിക്കും.

അത് ടീച്ചറോട് പറയാതിരിക്കാന്‍ കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്‌നാക്‌സാണ്. ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്‌നാക്‌സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ടു വരുന്ന സ്‌നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും.

ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. വീട്ടില്‍ സ്‌പെഷല്‍ സ്‌നാക്‌സ് വാങ്ങുമ്പോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്പോള്‍ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല.

ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവന്‍ അവള്‍ കഴിച്ചു, പരീക്ഷയൊക്കെ വരുമ്പോള്‍ അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടത് നവ്യ പറയുന്നു.

Exit mobile version