‘രണ്ട് ദിവസം മുന്‍പ് വീട്ടിലേയ്ക്ക് ഒരു പുതിയ അതിഥി, അത് കൊവിഡാണ്; അന്വേഷിച്ച് എത്തിയത് ആലീസിനെയും’ ഇന്നസെന്റ് പറയുന്നു, ഒപ്പം ഒരു സങ്കടവും

ഭാര്യ ആലീസിന് കൊവിഡ് ബാധിച്ചതായി വെളിപ്പെടുത്തി നടന്‍ ഇന്നസെന്റ്. രണ്ട് ദിവസം മുന്‍പാണ് താരത്തിന്റെ ഭാര്യ ആലീസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരിയെയും ഒരുമിച്ച് നേരിടാമെന്നും ഇന്നസെന്റ് പറയുന്നു. ആലീസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കാന്‍സറിനെ തോല്‍പ്പിച്ചവള്‍ ഇതും നേരിടുമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ, താരം ഒരു സങ്കടം കൂടി പങ്കുവെയ്ക്കുന്നുണ്ട്.

ഇന്നസെന്റിന്റെ വാക്കുകള്‍;

രണ്ടു ദിവസം മുന്‍പ് വീട്ടില്‍ പുതിയൊരു അതിഥി കൂടി വന്നു. അത് കൊവിഡാണ്. കാന്‍സര്‍ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കൊവിഡ് കെട്ടിപിടിച്ച് ആലീസ് ആശുപത്രിയില്‍ കിടക്കുന്നു. ചിരിച്ച് എല്ലാവരെയും ഫോണ്‍ ചെയ്യുന്നു. ആലീസിനോട് കളിച്ചു തോറ്റുപോയ ആളാണു കാന്‍സര്‍. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും.

ആറ് മാസമായി എന്റെ വലിയ സങ്കടം പേരകുട്ടികളായ ഇന്നസെന്റും, അന്നയും കംപ്യൂട്ടര്‍ നോക്കി പഠിക്കുന്നത് കാണുമ്പോഴാണ്. അവര്‍ക്ക് പരീക്ഷയ്ക്ക് പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാന്‍ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍ എംബിബിഎസ് വരെ പാസായേനെ.

കൊവിഡ് ബാധിച്ച ഒരാളുടെ വീട്ടിലേക്ക് കല്ലെറിഞ്ഞുവെന്ന വാര്‍ത്ത എന്നെ ഏറെ വേദനിപ്പിച്ചു. ഇങ്ങനെചെയ്യുന്നവര്‍ രോഗം ആരുടെ വീടിന്റെ വാതിലിനുമുന്നിലും എപ്പോള്‍ വേണമെങ്കിലും എത്തിയേക്കാമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇന്നസെന്റ് പറഞ്ഞു. ഇപ്പോള്‍ ആശുപത്രയിലുള്ള എല്ലാവരോടും എനിക്ക് ചോദിക്കാനുള്ളത് സുഖമല്ലേ എന്നാണ്. ഇതെല്ലാം നമുക്ക് ഒരുമിച്ച് ചാടികടക്കാം ഞാന്‍ പല തവണ ചാടിയവനാണ്.

Exit mobile version