ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങൾ: വിനയൻ

മലയാള സിനിമയുടെ കാരണവർ നടൻ മധു എൺപത്തി ഏഴാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആശംസകളും പഴയ കടപ്പാടും ഓർമ്മിച്ച് സംവിധായകൻ വിനയൻ. മലയാള സിനിമയിൽ താൻ നേരിട്ട വിലക്കിന് എതിരെ പരാതി നൽകിയപ്പോൾ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് മുന്നിൽ മധു സധൈര്യം സാക്ഷി മൊഴി നൽകിയതും വിനയൻ ഓർത്തെടുക്കുന്നു.

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്:

മലയാളത്തിന്റെ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ നേരുന്നു.. മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാർണവർ സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തന്റേടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്..
എന്തെല്ലാം സമ്മർദ്ദമുണ്ടായാലും തന്റെ മനസ്സാക്ഷിക്കു സത്യമെന്നു തോന്നുന്നതേ താൻ ചെയ്യു എന്ന അദ്ദേഹത്തിന്റെ നിഛയദാർഢ്യം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണു ഞാൻ..
മലയാളസിനിമയിൽ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക് ഞാൻ കൊടുത്ത പരാതിയിൽ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു..
എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിർമ്മാതാക്കളുടെയും.. ചില നടൻമാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷൻ കമ്മീഷന്റെ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്… കമ്മീഷന്റെ റിപ്പോർട്ടിൽ 199ാം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.. ‘മധു എന്നു വിളിക്കുന്ന p.മാധവൻ നായരായ ഞാൻ സംവിധായകൻ വിനയനിൽ നിന്ന് 50000 രൂപ 2010ൽ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതിന് അഡ്വാൻസായി വാങ്ങിയിരുന്നു.. തൊട്ടടുത്ത ദിവസം തിരുവനന്ത പുരത്തുള്ള എന്റെവീട്ടിലേക്ക് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിർമ്മാതാക്കളും വരികയും ( അതിൽ നടീനടൻമാർ ഇല്ലായിരുന്നു) ശ്രി വിനയന്റെ ചിത്രത്തിൽ അഭിനയിക്കരുതെന്ന് നിർബന്ധപൂർവ്വം എന്നോടു പറയുകയും ചെയ്തു.. വിനയനെതിരെ ഈ സംഘടനകൾ രഹസ്യമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടന്ന് ഞാൻ അപ്പഴാണറിഞ്ഞത്..’ ഇതിന്റെ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല.. ഏതായാലും..ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങൾ… എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നിൽപ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും… ‘അമ്മ’ യുടെ ആദ്യ പ്രസിഡൻറു കൂടി ആയ മധുസാറിന്റെ വാക്കു കളായിരുന്നു ആ ധർമ്മയുദ്ധത്തിൽ എനിക്കു തുണ ആയ പ്രധാന മൊഴികളിൽ ഒന്ന്. ഭീഷ്മരുടെ മനശ്ലക്തിയും സത്യസന്ധതയും ചേർന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

Exit mobile version