മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ, വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല; സിബിഎസ്ഇ സിലബസില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും ഒഴിവാക്കിയതില്‍ പ്രതികരിച്ച് തപ്‌സി പന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് ജനാധിപത്യ അവകാശങ്ങള്‍, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, ഫെഡറലിസം, പൗരത്വവും മതേതരത്വവും തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.

വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്‌സി പന്നു. സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ച വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു തപ്‌സി പന്നുവിന്റെ പ്രതികരണം.

‘ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല’- എന്നാണ് സംഭവത്തില്‍ സിനിമതാരം തപ്‌സി പന്നു ട്വിറ്ററില്‍ കുറിച്ചത്.

11ാം ക്ലാസിലെ സിലബസില്‍ നിന്നാണ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായി സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്.

Exit mobile version