പരസ്യങ്ങളിലെ അഭിനയം നിര്‍ത്തി, പൂര്‍ണമായും ജൈവ കര്‍ഷകനായി ധോണി, ഇനിയുള്ള കാലം സ്വന്തം കൃഷിയിടത്തില്‍ അധ്വാനിക്കൊനൊരുങ്ങി ക്രിക്കറ്റ് താരം

റാഞ്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരാധകമനസില്‍ സ്ഥാനം നിലനിര്‍ത്തുകയാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് ഇപ്പോള്‍ മറ്റൊരു ജീവിതത്തിലാണ്.

കൃഷിപ്പണി ചെയ്തും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ ആസ്വദിച്ചും റാഞ്ചിയിലെ ഫാം ഹൗസില്‍ കഴിയുകയാണ് ധോണി ഇപ്പോള്‍. മകള്‍ സിവക്കൊപ്പം കളിക്കുന്നതും കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിക്കുന്നതും മകളെ മുന്നിലിരുത്തി ബൈക്ക് ഓടിക്കുന്നതുമെല്ലാമാണ് ധോണിയുടെ വിനോദങ്ങള്‍.

കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ 39-ാം പിറന്നാള്‍. ധോണി ഔദ്യോഗികമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു മടങ്ങിവരവുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്. അതിനിടെയാണ് ചില വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിര്‍ ദിവാകര്‍ രംഗത്തെത്തിയത്.

ധോണി പരസ്യങ്ങളിലെ അഭിനയം നിര്‍ത്തിയെന്നും പൂര്‍ണമായും ജൈവ കര്‍ഷകനായി മാറിയെന്നുമാണ് മിഹിര്‍ ദിവാകര്‍ പറയുന്നത്. കൃഷി ചെയ്യാന്‍ ധോണിക്ക് ഭയങ്കര താല്പര്യമാണ്. സ്വന്തമായി 40-50 ഏക്കറോളം കൃഷി ഭൂമിയുണ്ട് അദ്ദേഹത്തിനെന്നും മിഹിര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 മഹാമാരിക്കിടെ രാജ്യം ലോക്ഡൗണിലായ ഘട്ടത്തിലും സ്വന്തം കൃഷിയിടത്തില്‍ പപ്പായ, നേന്ത്രപ്പഴം എന്നിവയെല്ലാം കൃഷി ചെയ്യുന്ന തിരക്കിലായിരുന്നു ധോണി. അദ്ദേഹം ഇപ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നില്ലെന്നും കൊവിഡ് ഭീതി അകന്ന് രാജ്യം സാധാരണനില കൈവരിക്കുംവരെ പരസ്യങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും മിഹിര്‍ വ്യക്തമാക്കി.

വൈകാതെ ധോണിയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ജൈവ വളം പുറത്തിറക്കുമെന്നും മിഹിര്‍ പറഞ്ഞു. വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെയാണ് ജൈവവളം നിര്‍മിച്ചതെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് പുറത്തിറങ്ങുമെന്നും മിഹിര്‍ പറഞ്ഞു. പിടിഐയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം. ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ എന്ന പേടി ആരാധകര്‍ക്ക് വേണ്ടെന്നും മിഹിര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ ധോണി വിരമിക്കില്ല. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ലെന്നും പക്ഷേ, അദ്ദേഹത്തെ കാണുമ്പോള്‍, എനിക്ക് തോന്നുന്നത് വിരമിക്കലിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല എന്നാണെന്നും മിഹിര്‍ പറയുന്നു.

Exit mobile version