ആ ചിത്രം കണ്ടാല്‍ ഞാന്‍ കല്യാണസാരിയെടുക്കാന്‍ പോയതാണെന്നു വരെ പറഞ്ഞേക്കാം; പുതിയ വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് ഗായിക അമൃത സുരേഷ്

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തില്‍ അമൃതയ്ക്ക് തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടുവെന്നും അമൃത പുതിയ വാവാഹം കഴിക്കാനൊരുങ്ങുന്നുവെന്നും തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിള്‍ പ്രചരിച്ച വാര്‍ത്തകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്.

‘കേട്ടതില്‍ ഒരു സത്യവുമില്ല, എന്തിനാണ് കാര്യങ്ങള്‍ ഇങ്ങനെ വളച്ചൊടിക്കുന്നത്’? എന്ന് അമൃത ചോദിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത ഇക്കാര്യം പറഞ്ഞത്. ‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്.

ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു.

നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്‌നേഹം. ഒത്തിരി നന്ദി’. ഇതായിരുന്നു അമൃത സുരേഷ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ കുറിച്ചത്.’ ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ വ്യാജ പ്രചാരണങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ എന്റെ മനസ് ആകെ അസ്വസ്ഥമാണെന്നും ഞാന്‍ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്നും അമൃത പറഞ്ഞു.

എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതില്‍ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പോസ്റ്റു ചെയ്ത് പിറ്റേ ദിവസം ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുവെന്നും സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മാത്രം വാര്‍ത്ത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നും അമൃത വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഞാന്‍ കുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താല്‍ ഞാന്‍ കല്യാണസാരിയെടുക്കാനാണു പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല.

വ്യാജവാര്‍ത്തകളെ പരമാവധി ഞാന്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. എങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ആ പരിധി കടന്നാല്‍ ഞാന്‍ ഇതിനെ നിയമപരമായി നേരിടും. ഇപ്പോള്‍ ഇതിനോടു പ്രതികരിക്കണ്ട എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എഴുതുന്നവര്‍ എഴുതട്ടെ. അതിന്റെ പിന്നാലെ പോയി മനസ് അസ്വസ്ഥമാക്കണ്ടെന്നും ജോലിയില്‍ ശ്രദ്ധിക്കുക എന്ന ഉപദേശമാണ് അവര്‍ നല്‍കിയതെന്നും അമൃത വ്യക്തമാക്കി.

Exit mobile version