സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്, സിനിമയെ കലാകാരന്റെ ആവിഷ്‌ക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക; ഹരീഷ് പേരടി

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘപരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാഗം സംഘ്പരിവാര്‍ കമന്റുകളും.

സംഭവത്തിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിരാജിനും സിനിമയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സിനിമയ്‌ക്കെതിരെ ആക്രമണം നടത്തുന്നവരെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി. മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം? പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?, കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു. ഈ രണ്ടു സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണെന്നും സിനിമയെ കലാകാരന്റെ ആവിഷ്‌ക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുകയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?…കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്…കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു…ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്…സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക…

Exit mobile version