രാജ്യത്തെ അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ മടിക്കുന്നവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി വാദിക്കുന്നത്; ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ

മുംബൈ: രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഏറെ നേരം ആലോചിക്കേണ്ടി വരുന്ന സിനിമാതാരങ്ങള്‍ക്ക് അമേരിക്കയിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ അല്‍പ്പസമയം പോലും വേണ്ടി വരുന്നില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൌട്ട്. പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താത്ത സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതിനെ പരിഹസിക്കുകയായിരുന്നു താരം.

പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കങ്കണ സിനിമ താരങ്ങളെ പരിഹസിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുന്പ് മഹാരാഷ്ട്രയില്‍ സന്യാസിമാര്‍ ആക്രമണത്തിന് ഇരയായി. ഈ താരങ്ങളെല്ലാം താമസിക്കുന്ന ബോംബെയില്‍ തന്നെയായിരുന്നു സംഭവം.

സിനിമാതാരങ്ങളില്‍ ഒരാള്‍ പോലും ഒരു വാക്കുപോലും പറഞ്ഞില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള അടിമത്ത മനോഭാവത്തില്‍ മാറ്റമില്ലെന്നും കങ്കണ കുറ്റപ്പെടുത്തുന്നു. ഇന്ത്യക്കാരുടെ ജീവന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിക്കാത്ത ഇവര്‍ ഹോളിവുഡ് താരങ്ങള്‍ നല്‍കുന്ന കുമിളയോളം പോരുന്ന പ്രശസ്തിക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താത്തവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതെന്നും പരിസ്ഥിതി വിഷയങ്ങളിലും വിദേശരാജ്യങ്ങളിലെ കൗമാരക്കാരെ പ്രശംസിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തെ ഇത്തരം പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണെന്നും കങ്കണ വ്യക്തമാക്കി.

Exit mobile version