‘സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കില്‍ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നു’; ആലപ്പി അഷ്‌റഫ്

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുക്കെട്ട്. ബിഗ് സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ആരാധകര്‍ക്ക് മനസറിഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വകയുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഈ കൂട്ടുക്കെട്ടിന് കരിനിഴല്‍ വീണു.

പ്രഥമദൃഷ്ട്യ അവര്‍ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തര്‍ധാര അത്ര സജീവമായിരുന്നു എന്നുവേണം കരുതാന്‍ എന്നാണ് ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കില്‍ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നുവെന്നും ഒരിക്കല്‍ ഇതിനെ കുറിച്ച് താന്‍ ശ്രീനിവാസനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ദീര്‍ഘമായ മൗനത്തിലൂടെയായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തനിയാനാലും തലപോനാലും.പറയാനുള്ളത് പറയുന്നാളാണ് നടന്‍ ശ്രീനിവാസന്‍.ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.
സാക്ഷാല്‍ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തില്‍ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാന്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി കഥ’ യില്‍ തമിഴ് നടന്‍ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്.കഥാപ്രസംഗ കുലപതി സംബശിവന്‍ നായകനായ പല്ലാങ്കുഴി എന്ന സിനിമയില്‍ സംബശിവന്‍ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തില്‍, നിസ്സാഹയനിര്‍ദ്ധന യവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ട്‌കെട്ട്. മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പില്‍ നിന്നും ജന്മം കൊണ്ടതാണ്.

കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേല്‍വിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആള്‍കൂടിയാണ് ശ്രീനി. ഒറ്റക്കെത്തിയപ്പോള്‍ പിന്നീട് മോഹന്‍ലാല്‍ ശ്രീനി കൂട്ടുകെട്ടിന് കരിനിഴല്‍ വീണു.
ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോള്‍. ബാക്കി ഞാന്‍ പറയണ്ടതില്ലല്ലോ. പ്രഥമദൃഷ്ട്യ അവര്‍ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തര്‍ധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാന്‍.

ഒരിക്കല്‍ അവസരം ലഭിച്ചപ്പോള്‍ ഞാനീ ക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കില്‍ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു.എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീര്‍ഘമായ മൗനത്തിലൂടെയായിരുന്നു.ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം..ശ്രീനി കൈവെക്കാത്ത മേഖലകള്‍ ഇനി ബാക്കിയില്ല.അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദര്‍ശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ടു.

സമസ്ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തില്‍ ചാലിച്ചവതരിപ്പിച്ചതിനാല്‍, ശ്രീനിയയോട് നീരസം കാട്ടുന്നവരുമുണ്ടു്ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങള്‍ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ.സിനിമയിലെ കുതികാല്‍ വെട്ട്, പാര പണിയല്‍ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയില്‍ പോലും കാണാന്‍ പറ്റില്ല.

ചുരുക്കത്തില്‍ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം..നല്ല നടന്‍,നല്ല സംവിധായകന്‍,നല്ല തിരകഥാകൃത്ത്,നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്,നല്ല ഒളിയമ്പെയ്ത്ത്കാരന്‍,അതാണ് നമ്മുടെ ശ്രീനി.അവസാനമായ് മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്‌നേഹപൂര്‍വ്വം ചോദിക്കട്ടെ. മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികള്‍ക്കു പ്രതീക്ഷിക്കാമോ.ആലപ്പി അഷറഫ്

Exit mobile version