‘കലാകാരന്മാരേയും കലാസൃഷ്ടികളേയും ഭയവും ചതുര്‍ത്ഥിയുമാണ് ഈ വര്‍ഗ്ഗീയ വിഷങ്ങള്‍ക്ക്, എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട’; സംവിധായകന്‍ എംഎ നിഷാദ്

ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം തീവ്രവാദികള്‍ നാടിന്റെ ശാപമാണെന്നും കലാകാരന്മാരേയും കലാസൃഷ്ടികളേയും ഭയവും ചതുര്‍ത്ഥിയുമാണ് ഈ വര്‍ഗ്ഗീയ വിഷങ്ങള്‍ക്കെന്നും എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട എന്നുമാണ് അദ്ദേഹം കുറിച്ചത്. ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

ആലുവ കാലടി മണപ്പുറത്ത് 80 ലക്ഷം മുടക്കി പണിത മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് കഴിഞ്ഞ ദിവസം വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇത് തീവ്രവാദ പ്രവര്‍ത്തനമല്ലാതെ പിന്നെന്ത് ?ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക,അത് ഒരാഘാഷമായി,സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,വര്‍ഗ്ഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തില്‍ എത്തിക്കാനുളള ശ്രമം ആരംഭിക്കുക. ഇത്തരം പ്രകടനങ്ങളേയും, പ്രവര്‍ത്തികളേയും, തീവ്രവാദം എന്ന് തന്നെ പറയണം. പണ്ടേകലാകാരന്മാരേയും,കലാസൃഷ്ടികളേയും,ഭയവും,ചതുര്‍ത്ഥിയുമാണ്,ഈ വര്‍ഗ്ഗീയ വിഷങ്ങള്‍ക്ക്.എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട.അത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും,ഇത് നാട് വേറെയാണ്,ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയില്‍ തിരുകിയാല്‍ മതി.

നിയമപരമായ എല്ലാ അനുമതിയോടെയുമാണ്,മിന്നല്‍ മുരളി എന്ന ബേസില്‍ സംവിധാനം ചെയ്യുന്ന ടൊവീനൊ അഭിനയിക്കുന്ന ചിത്രത്തിന്റ്‌റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണാവശ്യത്തിനായി,ഒരു സെറ്റ് അവിടെ പണിയിച്ചത്.എത്ര പേരുടെ കഷ്ടപ്പാടുകളുണ്ട് അതിന്റ്‌റെ പുറകില്‍ എന്ന് മനസ്സിലാക്കാതെയൊന്നുമല്ല, ഈ വര്‍ഗ്ഗിയ ഭ്രാന്ത് മൂത്ത വിഡ്ഡികൂട്ടങ്ങള്‍,ഈ പ്രവര്‍ത്തി ചെയ്തത്.അത് വ്യകതമായ ആസൂത്രണത്തോടെ തന്നെയാണ്.ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് പാഴൂര്‍ പടിപ്പുരവരെ,പോയി കവടി നിരത്തി അറിയേണ്ടതല്ല.”ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച,ആ ”തല”യുണ്ടല്ലോ,നാളുകളായി ഈ നാട്ടില്‍ വര്‍ഗ്ഗീയത മാത്രം വിളമ്പുന്ന തീവ്രവാദി,AHP യുടെ നേതാവ്,അയാളെ ചോദ്യം ചെയ്യണം.ഇത്തരം തീവ്രവാദികള്‍,ഈ നാടിന്റ്‌റെ ശാപമാണ്.നിലക്ക് നിര്‍ത്തണം ഇവരെ.ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം.
NBവര്‍ഗ്ഗീയ ശക്തികള്‍ക്ക് വിളയാടാനുളള മണ്ണല്ല കേരളം – മുഖ്യമന്ത്രി പിണറായി വിജയന്‍.

Exit mobile version