നവാസുദ്ദീൻ സിദ്ദിഖിയിൽ നിന്നും വിവാഹമോചനം വേണം; ആലിയയിൽ നിന്നും അഞ്ജലിയിലേക്ക് മടങ്ങണം; നോട്ടീസ് അയച്ച് ഭാര്യ; പ്രതികരിക്കാതെ നടനും കുടുംബവും

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയ്ക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. മേയ് 7 നാണ് ആലിയ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇമെയിൽ, വാട്ട്‌സ് ആപ്പ് എന്നിവ മുഖേന അയച്ച നോട്ടീസിനോട് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

2009 ലാണ് നവാസുദ്ദീനും ആലിയയും വിവാഹിതരാകുന്നത്. ഷോറയെന്ന മകളും യാനിയെന്ന മകനും ഈ ദമ്പതിമാർക്കുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ആലിയയുമായുള്ളത്. അതേസമയം, വിവാഹമോചനത്തിന് ഒരു കാരണം മാത്രമല്ലെന്നും നവാസുമായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അവയെല്ലാം ഗൗരവമേറിയതാണെന്നും ആലിയ എബിപി ന്യൂസിനോട് പ്രതികരിച്ചു. അഞ്ജലി ആനന്ദ് കിഷോർ പാണ്ഡേ എന്ന പഴയ പേരിലേക്ക് താൻ മടങ്ങുകയാണെന്നും അവർ വ്യക്തമാക്കി.

താനും നവാസും തമ്മിലുള്ള പ്രശ്‌നങ്ങൾ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ആരംഭിച്ചതാണെന്നും ഇതെല്ലാം താൻ കൈകാര്യം ചെയ്ത് വരികയായിരുന്നു. പക്ഷേ പരിഹരിക്കാൻ സാധിക്കാത്ത നിലയിലേക്ക് അവ വളർന്നതിനാലാണ് പിരിയുന്നതെന്നും ആലിയ കൂട്ടിച്ചേർത്തു. നോട്ടീസിലെ വിശദാംശങ്ങൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും നടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരെ ഗൗരവമേറിയ ആരോപണങ്ങളാണുള്ളതെന്നും ആലിയയുടെ അഭിഭാഷകനും അറിയിച്ചു.

അതേസമയം, മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ വീട്ടിലേക്ക് പോയ നടനും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Exit mobile version