‘രണ്ട് കിഡ്നികളും ഹൃദയവും തകരാറില്‍, ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല, ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല’; പേജില്‍ കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അത്തരത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ട യുവാവിന് കൈത്താങ്ങായിരിക്കുകയാണ് മമ്മൂട്ടി. ജയകുമാര്‍ എന്ന വ്യക്തിയാണ് ചികില്‍സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കമന്റിട്ടത്. രണ്ട് കിഡ്നികളും ഹൃദയവും തകരാറിലാണെന്നും ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ലെന്നും ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല എന്നുമാണ് ഇയാള്‍ കമന്റ് ചെയ്തത്.

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായം ഒരുക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ജയകുമാറിന് സഹായം ഒരുക്കിയിരിക്കുകയാണ് സംഘടന.

‘എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികില്‍സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നൈയാന്ന് സഹായിക്കണം’ ഇതായിരുന്നു ജയകുമാറിന്റെ പോസ്റ്റ്. ഇതിന് റോബര്‍ട്ട് നല്‍കിയ മറുപടി ഇങ്ങനെ.

‘പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് മുന്‍പില്‍ ഇല്ല. രണ്ട് ഇപ്പോള്‍ താങ്കള്‍ ചികില്‍സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികില്‍സാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികില്‍സയക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്’ എന്നാണ് അദ്ദേഹം മറുപടിയായി കുറിച്ചത്.

Exit mobile version