‘സ്വന്തം സിനിമയെന്ന സ്വപ്നം ഒരുമിച്ചു കണ്ടവരാണ് ഞങ്ങള്‍, എന്നാല്‍ ഇടയ്ക്ക് എപ്പോഴോ ആ കൂട്ടായ്മയുടെ ചരട് പൊട്ടിപ്പോയി’; സിദ്ദിഖ്

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങല്‍ മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. റാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ നര്‍മ്മത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുക്കെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ കൂട്ടുക്കെട്ട് വീണ്ടും തിരിച്ചെത്താന്‍ മലയാളികള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്.

‘സ്വന്തം സിനിമയെന്ന സ്വപ്നം ഒരുമിച്ചു കണ്ടവരാണ് ഞങ്ങള്‍. ആ രസതന്ത്രം കൃത്യമായി ചേര്‍ന്ന ഇടത്തായിരുന്നു ഞങ്ങളുടെ വിജയവും. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ആ കൂട്ടായ്മയുടെ ചരട് പൊട്ടിപ്പോയി. സന്തോഷത്തോടെയും സൗഹൃദത്തോടെയുമാണ് ഞങ്ങള്‍ പിരിയാമെന്ന തീരുമാനം എടുത്തത്. ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു, എന്നാല്‍ ഇനിയൊരിക്കലും ഒരുമിച്ചൊരു സിനിമ നടക്കില്ല. ഒരുമിച്ച് ഇരുന്ന് ഒരു ചിത്രം ഒരുക്കാനുള്ള ഇടമൊക്കെ ഇരുവര്‍ക്കും നഷ്ടപ്പെട്ടു.

രണ്ടു പേരുടെയും ചിന്തകളും കാഴ്ചപ്പാടുകളും പാടെ മാറി. ഇരുവരും തനിച്ച് ഏറെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഇനിയൊരു തിരിച്ചു പോക്കില്ല. ഞങ്ങള്‍ക്കിടയില്‍ ഇടയ്ക്കുള്ള ഫോണ്‍വിളിയോ സന്ദര്‍ശനമോ ഇല്ല. പൊതു ചടങ്ങുകളിലും യോഗങ്ങളിലും കാണുമ്പോള്‍ പരിചയം പുതുക്കുമെന്നതിനപ്പുറമുള്ള ഒരു സൗഹൃദവും ഇപ്പോള്‍ ഇല്ല. രണ്ടു പേര്‍ രണ്ടു രീതിയില്‍ ചിന്തിക്കുന്നു. സിനിമ ചെയ്യുന്നു. അത്ര മാത്രം’ എന്നാണ് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞത്.

Exit mobile version