‘എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങള്‍ക്കിത്ര തിളക്കം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പ്

കോളേജ് കാലത്തെ മമ്മൂട്ടിയുടെ ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് സിനിമാ പ്രവര്‍ത്തകനായ ശ്രീനിവാസന്‍ രാമചന്ദ്രന്‍ ആണ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രമാണ്. താരം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുള്ള ചിത്രമാണിത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എറണാകുളം കളക്ടറായിരുന്ന വിശ്വംഭരനുമുണ്ട്.

കോളേജ് കാലത്തെ മമ്മൂട്ടിയുടെ ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് സിനിമാ പ്രവര്‍ത്തകനായ ശ്രീനിവാസന്‍ രാമചന്ദ്രന്‍ ആണ്. ചിത്രത്തിന്റെ പിന്നിലെ കഥയും മമ്മൂട്ടിയുടെ കോളേജ് കാലത്തെ കുറിച്ചുള്ള ചെറിയൊരു വിവരണവും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ.കൂട്ടുകാരന്‍ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി,)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉമാകാന്ത് ചേട്ടന്‍ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗണ്‍സ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാന്‍ പടിവാതില്‍ തുറന്നപ്പോള്‍, ചാന്‍സ് ചോദിക്കാന്‍ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.

വാശിയല്ല, പിടിവാശി.എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങള്‍ക്കിത്ര തിളക്കം.ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളര്‍ന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാന്‍ കഠിനമായി യത്‌നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങള്‍.

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകള്‍ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്‌നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരന്‍ സാറാണ് ഗ്ലാസ് വെച്ചു നില്‍ക്കുന്നത്.

Exit mobile version