‘രാത്രി ഏഴിന് തുടങ്ങുന്ന ചിത്രീകരണം അവസാനിച്ചിരുന്നത് വെളുപ്പിന് അഞ്ച് മണിക്കാണ്’; ‘മാമാങ്ക’ത്തെ കുറിച്ച് സംവിധായകന്‍ പത്മകുമാര്‍

ചിത്രം റിലീസ് ചെയ്യുമ്പോള്‍ 50 കോടിയോളം രൂപ ചെലവ് വരുമെന്നും പത്മകുമാര്‍ പറഞ്ഞു

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാറാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ചിത്രത്തിന്റെ പിന്നണിയിലെ അധ്വാനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പത്മകുമാര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തിന്റെ ചെലവിനെ കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളിലെ മാമാങ്കങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചി മരടില്‍ സെറ്റിട്ടാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ’40 രാത്രികള്‍ കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. കൂടുതല്‍ ദൃശ്യമികവിന് വേണ്ടിയാണ് രാത്രിയില്‍ മുഴുവന്‍ രംഗങ്ങളും എടുത്തത്. ആ 40 രാത്രികള്‍ ശരിക്കും വലിയ വെല്ലുവിളിയായിരുന്നു. 3000 പടയാളികളാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ വിഎഫ്എക്സ് സാങ്കേതികവിദ്യയിലൂടെ ഇത് 30,000 ആയിമാറും’ എ്ന്നാണ് അഭിമുഖത്തില്‍ പത്മകുമാര്‍ പറഞ്ഞത്.

അതേസമയം രാത്രിയിലെ ചിത്രീകരണത്തിന് വേണ്ടി രാവിലെ മുതലെ പടയാളികള്‍ക്ക് മേക്കപ്പ് ചെയ്ത് തുടങ്ങിയ കാര്യവും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘പത്ത് മേക്കപ്പ്മാന്‍മാര്‍ ചേര്‍ന്നാണ് മൂവായിരത്തോളം വരുന്ന പടയാളികള്‍ക്ക് മേക്കപ്പ് ചെയ്തത്. രാത്രി ഏഴിന് ആരംഭിക്കുന്ന ഷൂട്ട് അവസാനിച്ചിരുന്നത് പുലര്‍ച്ചെ അഞ്ച് മണിക്കാണ്’ എന്നും പത്മകുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്യുമ്പോള്‍ 50 കോടിയോളം രൂപ ചെലവ് വരുമെന്നും പത്മകുമാര്‍ പറഞ്ഞു.

തമിഴിലും തെലുങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version