പൂവ് വിറ്റ് നടന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിച്ചാല്‍ എങ്ങനെ ഇരിക്കും..? അതാണ് രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം; തുറന്ന് പറഞ്ഞ് നടന്‍ വിജയ്

പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം തുറന്ന് പറഞ്ഞ് നടന്‍ വിജയ്. പുതുതായി ഇറങ്ങാന്‍ ഇരിക്കുന്ന ബിഗില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ഇടയിലാണ് താരം രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് പറഞ്ഞത്. പൂവ് വിറ്റ് നടന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിച്ചാല്‍ എങ്ങനെ ഇരിക്കും, അതാണ് രാജ്യത്തെ രാഷ്ട്രീയമെന്നാണ് താരം പറഞ്ഞത്.

ശ്രീ സായ്റാം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ‘വെരിത്തനം’ എന്ന ഗാനത്തിലെ വരികള്‍ പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചെന്നൈയില്‍ ഫ്‌ളെക്സ് ബോര്‍ഡ് തലയില്‍ വീണ് മരിച്ച ടെക്കി സുരഭിയുടെ വിഷയം പറയാനും അദ്ദേഹം മറന്നില്ല. ശേഷമാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞത്.

പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു. അതിനോട് ഉപമിക്കുന്ന ഒരു കഥയും അദ്ദേഹം പറഞ്ഞു. ‘പൂവ് വിറ്റ് നടന്ന ഒരു വ്യക്തിയെ പടക്ക കട ഏല്‍പ്പിച്ചു, എന്നാല്‍ ഒരു പടക്കം പോലും വിറ്റുപോയില്ല. കാരണം അന്വേഷിച്ചു പോയപ്പോള്‍ പൂവില്‍ അഞ്ച് മിനിറ്റ് കൂടുമ്പോള്‍ വെള്ളം തളിക്കുന്നതു പോലെ പടക്കത്തില്‍ ഒഴിച്ചുകൊണ്ടിരുന്നു’ ഇതാണ് ഇപ്പോഴുള്ള രാഷ്ട്രീയമെന്നാണ് അദ്ദേഹം പറഞ്ഞത്. അര്‍ഹതയുള്ളവരെ മാത്രമെ അതിന്റെ സ്ഥാനത്ത് ഇരുത്താന്‍ പാടൊള്ളൂവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Exit mobile version