ആദ്യ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം; തകര്‍ന്നടിഞ്ഞ് പ്രമുഖ കമ്പനികള്‍; ഓഹരി വിപണിയില്‍ കരിദിനം!

ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മ കമ്പനികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

മുംബൈ: വിപണിയെ ആശങ്കയിലാഴ്ത്തി സെന്‍സെക്‌സില്‍ കനത്ത നഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രേഖപ്പെടുത്തിയത് കനത്ത നഷ്ടം. ഇന്ന് വ്യാപാരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരം പോയിന്റോളം ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകര്‍ക്ക് ഉണ്ടായി. സെന്‍സെക്‌സ് 1029 പോയിന്റ് ഇടിഞ്ഞ് 33,732 ആയപ്പോള്‍, നിഫ്റ്റി 307 പോയിന്റ് ഇടിഞ്ഞ് 10154 എന്ന നിലയിലെത്തി.

പ്രമുഖ കമ്പനികളുടെയെല്ലാം ഓഹരി വില കുത്തനെ ഇടിഞ്ഞു. ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മ കമ്പനികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മുന്‍നിര കമ്പനികള്‍ക്കെല്ലാം കൂടി 137 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയില്‍ ഉണ്ടായതെന്നാണ് കണക്ക്. ആഗോളവിപണിയില്‍ പൊതുവിലുള്ള തകര്‍ച്ചയുടെ ഭാഗമായാണ് ഇന്ത്യന്‍ വിപണിയിലും സംഭവിച്ചിരിക്കുന്നത്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് ആഗോളരംഗത്തുണ്ടായ വ്യാപാര യുദ്ധവും ഡോളര്‍ ശക്തിപ്രാപിക്കുകയും രൂപ തകരുകയും ചെയ്യുന്ന പ്രവണതയും ഇന്ത്യന്‍ വിപണിയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ആഗോളതലത്തിലെ പ്രമുഖ ഓഹരി വിപണികളിലെല്ലാം തകര്‍ച്ച പ്രകടമാണ്.

ജപ്പാന്‍, കൊറിയ,തായ്‌വാന്‍,ചൈന തുടങ്ങിയ ഏഷ്യന്‍ വിപണികളിലും വമ്പന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച മാത്രം രണ്ടായിരം പോയിന്റ് ആണ് സെന്‍സെക്ട് ഇടിഞ്ഞത് ഇതേ പ്രവണതയാണ് ഇപ്പോഴും തുടരുന്നത്. അതേസമയം തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം സെന്‍സെക്‌സ് 800 പോയിന്റോളം തിരിച്ചു വന്നത് നിക്ഷേപകര്‍ക്ക് അല്‍പം പ്രതീക്ഷ നല്‍കുന്നു.

ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെ കൂടാതെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്ന് വ്യാപാരം തുടങ്ങിയതിന് പിന്നാലെ 24 പൈസയാണ് ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. സാഹചര്യങ്ങള്‍ ഇതേ പോലെ തുടര്‍ന്നാല്‍ ഈ ആഴ്ച്ചയില്‍ തന്നെ രൂപയുടെ മൂല്യം 75-ല്‍ എത്തും എന്ന ആശങ്ക ശക്തമാണ്. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് ശക്തമായ സമ്മര്‍ദ്ദമാണ് രൂപയ്ക്ക് മേല്‍ സൃഷ്ടിക്കുന്നത്.

Exit mobile version