രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു

ഇതോടെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപമായിരിക്കും.

ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു. രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഏകീകൃത സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപമായിരിക്കും.

നിലവിലെ പേപ്പര്‍ രൂപത്തില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്ന ലൈസന്‍സില്‍ ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ലൈസന്‍സ് ഉടമ കഴിഞ്ഞ പത്ത് വര്‍ഷം നേരിട്ട ശിക്ഷ നടപടിയും പിഴയും തുടങ്ങിയ കാര്യങ്ങള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും.

ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയുണ്ട്. ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുന്‍വശത്ത് രക്തഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സിന്റെ പിറകുവശത്താണ് ക്യു ആര്‍ കോഡുള്ളത്. ഇരുപുറങ്ങളിലും ലൈസന്‍സ് നമ്പരും മോട്ടോര്‍ വാഹന വകുപ്പിന്റെ മുദ്രയും നല്‍കിയുള്ളതായിരിക്കും പുതിയ ലൈസന്‍സിന്റെ രൂപം.

Exit mobile version