നടപടികള്‍ ഓണ്‍ലൈനായി, ഇനിമുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന്

കൊച്ചി: അടുത്ത മാസം മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കും. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ് ഇനി.

പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് പുതിയ തീരുമാനം. ബി.എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് തര്‍ക്കത്തിനുകാരണം.

ആര്‍.സി. ബുക്കില്‍ ബി.എസ്. ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ബിഎസ് ഫോര്‍ വിഭാഗത്തിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണോ നല്‍കേണ്ടത് എന്നതില്‍ വ്യക്തത ഇല്ലെന്നാണ് പരിശോധനാ കേന്ദ്രങ്ങള്‍ പറയുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് നേരിട്ടിടപെടുമ്പോള്‍ പരിഹരിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. വണ്ടിയില്‍നിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.). ബി.എസ്. മൂന്നിനെക്കാള്‍ മലിനീകരണം കുറവാണ് ബി.എസ്. നാലിന്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങള്‍ ബി.എസ്. ആറാണ്.

Exit mobile version