ബെസ്റ്റ് ടോയ്ലറ്റ് പേപ്പറായി പാകിസ്താന്‍ പതാക; വാര്‍ത്തകള്‍ നിഷേധിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ടോയ്ലറ്റ് പേപ്പര്‍ പാകിസ്താന്‍ പതാകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗൂഗിള്‍. ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്ന മീം (meme) ആണെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബെസ്റ്റ് ടോയ്ലറ്റ് പേപ്പര്‍ ഇന്‍ ദി വേള്‍ഡ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ പാകിസ്താന്റെ പതാകയുടെ ചിത്രങ്ങള്‍ കാണിക്കുന്നതെന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ അത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു

ഗൂഗിള്‍ സെര്‍ച്ചില്‍ ഇപ്പോള്‍ കാണുന്നത് ഈ സംഭവത്തെ കുറിച്ചുള്ള വിവിധ വെബ്സൈറ്റുകളില്‍ നല്‍കിയ വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങളാണ്. ടോയ്ലെറ്റ് പേപ്പര്‍ തിരയുമ്പോള്‍ പാകിസ്താന്‍ പതാകയാണ് കാണിക്കുന്നത് എന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗൂഗിള്‍ പറഞ്ഞു.

ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലെ ഇത്തരം അബദ്ധങ്ങളുടെ പേരില്‍ ഗൂഗിള്‍ ഇത് ആദ്യമായല്ല പഴികേള്‍ക്കുന്നത്. ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വരുന്നതും, Feku, Pappu എന്നിവ സെര്‍ച്ച് ചെയ്യുമ്പോള്‍ യഥാക്രമം നരേന്ദ്രമോഡിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടേയും പേര് വരുന്നു എന്നത് വാര്‍ത്തയായിരുന്നു.

എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ ആരും മനപ്പൂര്‍വം പ്രദര്‍ശിപ്പിക്കുന്നതല്ലെന്നും, പ്രാധാന്യം, പുതുമ, ജനപ്രീതി, സ്ഥലം, ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ സെര്‍ച്ച് റിസല്‍ട്ടിലെ റാങ്കിങിന് പിന്നില്‍ പരിഗണിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുകയും ചെയ്തു.

Exit mobile version